Tuesday, February 4, 2014

ക്രിസ്‌തീയജീവിതത്തിന്റെ അടയാളം സ്‌നേഹമായിരിക്കണം

mangalam malayalam online newspaper
തിരുവല്ല : ദൈവത്തെ അനുസരിക്കുകയും മനുഷ്യനെ സ്‌നേഹിക്കുകയും ചെയ്യുന്ന ജീവിതശൈലിയാണ്‌ ഇന്നത്തെ ആവശ്യമെന്നും ക്രിസ്‌തീയജീവിതത്തിന്റെ അടയാളം സ്‌നേഹമായിരിക്കണമെന്നും ബിലീവേഴ്‌സ്‌ ചര്‍ച്ച്‌ ജനറല്‍ കണ്‍വന്‍ഷന്റെ സമാപനസന്ദേശത്തില്‍ ഡോ. കെ.പി.യോഹന്നാന്‍ മെത്രാപ്പൊലീത്ത പറഞ്ഞു.
ക്രിസ്‌തുവിനെ വിശ്വസിക്കുന്നവര്‍ അവന്‍ ജീവിച്ചതുപോലെ ജീവിക്കണം. ക്രിസ്‌തു ലോകത്തില്‍ വന്നത്‌ കാണാതെ പോയതിനെ തിരഞ്ഞ്‌ രക്ഷിക്കുവാനാണ്‌. ക്രിസ്‌തുവിന്റെ സ്‌നേഹം നമ്മെ അവന്റെ സാക്ഷികളാകുവാന്‍ സഹായിക്കും.സ്‌നേഹത്തിലൂടെ മാത്രമേ ലോകത്തിനു രൂപാന്തരം സംഭവിക്കുകയുള്ളൂ. ദൈവം നമ്മെ സ്‌നേഹിച്ചത്‌ ക്രിസ്‌തുവിനെ ബലിയായി നല്‍കിക്കൊണ്ടാണ്‌. ദൈവത്തെയും മനുഷ്യനെയും ഒന്നാക്കുവാന്‍ ആ സ്‌നേഹത്തിനു കഴിഞ്ഞു.
സ്‌നേഹം ഐക്യം നല്‍കുന്നു. കുടുംബങ്ങളിലും സഭകളിലും ഐക്യം ഉണ്ടാകുവാന്‍ ദിവ്യസ്‌നേഹത്താല്‍ മാത്രമേ സാധ്യമാകൂ. സ്‌നേഹിക്കുക എന്നതാണ്‌ ക്രിസ്‌തു നല്‍കിയ ഏറ്റവും വലിയ കല്‌പന. സ്‌നേഹം വറ്റിപ്പോയ ജനഹൃദയങ്ങളില്‍ ദൈവകാരുണ്യത്തിന്റെ നീരുറവ നല്‍കുവാന്‍ കഴിയുമ്പോഴേ ക്രിസ്‌തുനാഥന്റെ കല്‌പനയുടെ അനുസരണം യാഥാര്‍ത്ഥ്യമാകുകയുള്ളൂ.
സ്‌നേഹം അനുസരണമാണ്‌. ദൈവത്തെ സ്‌നേഹിക്കുന്നവര്‍ ദൈവത്തെ അനുസരിക്കും. ദൈവത്തെ അനുസരിക്കുന്നവര്‍ ക്രിസ്‌തുവിന്റെ സ്വഭാവമുള്ളവരാകും. ക്രിസ്‌തുവിനെ അനുഗമിക്കുന്നവരുടെ സ്‌നേഹവും വിശ്വസ്‌തതയും മറ്റുള്ളവരെ സ്വാധിനിക്കുന്നതാവണം. കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ നേരിടുവാന്‍ സ്‌നേഹത്തിന്റെ നിറവില്‍ ജീവിക്കണമെന്ന്‌ മെത്രാപ്പൊലീത്ത പറഞ്ഞു.ബിഷപ്പ്‌ ഡോ.സൈമണ്‍ ജോണ്‍ അദ്ധ്യക്ഷത വഹിച്ചു.
ഫാ.ഡോ.ദാനിയേല്‍ ജോണ്‍സണ്‍ പ്രാര്‍ത്ഥനയ്‌ക്ക്‌ നേതൃത്വം നല്‍കി. ബിഷപ്പ്‌ ഡോ.സാമുവേല്‍ മാത്യു, ബിഷപ്പ്‌ ഡോ.ജൂറിയ ബര്‍ദന്‍, ഫാ.ജോജു മാത്യു, ഫാ.തോമസ്‌ തടത്തില്‍, ഫാ.റെജി തമ്പാന്‍, ഫാ.വില്യംസ്‌ സി.ബി., എന്നിവര്‍ പ്രസംഗിച്ചു. രാവിലെ തോട്ടഭാഗം ബിലീവേഴ്‌സ്‌ ചര്‍ച്ച്‌ യെരുശലേം വലിയപള്ളിയില്‍ നടന്ന കുര്‍ബാനയ്‌ക്ക്‌ ഡോ.കെ.പി.യോഹന്നാന്‍ മെത്രാപ്പൊലീത്ത മുഖ്യകാര്‍മ്മികനായിരുന്നു.

 

No comments:

Post a Comment