Wednesday, February 19, 2014

സൗദി കമ്പനികള്‍ -- പണി നടക്കണമെങ്കില്‍ വിദേശികള്‍ വേണം, വീട്ടിലിരിക്കുന്ന സ്ത്രീകളെയും 'തൊഴിലാളികളാ'ക്കി കമ്പനികളുടെ സൗദിവല്‍കരണം

mangalam malayalam online newspaper                                                                     

















 തൊഴില്‍മേഖലയില്‍ സൗദിവല്‍കരണത്തിനുള്ള ക്വാട്ട തികയ്ക്കാന്‍ സൗദി കമ്പനികള്‍ വ്യാജ തൊഴിലാളികളെ കണ്ടെത്തുന്നുവെന്ന് അല്‍ റിയാദ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്വാട്ട തികച്ചു കഴിഞ്ഞ ശേഷം കമ്പനികള്‍ക്ക് വിദേശികളെ റിക്രൂട്ട് ചെയ്യാം. പണി നടക്കണമെങ്കില്‍ വിദേശികള്‍ വേണമെന്നതിനാല്‍ ക്വാട്ട തികച്ചതായി കാണിക്കുന്നതാണ് ഇതിനു സൗദി കമ്പനികള്‍ കണ്ടെത്തിയ മാര്‍ഗം. ഇതിനായി വീട്ടിലിരിക്കുന്ന സ്ത്രീകളെ വരെ നിര്‍മാണത്തൊഴിലാളികളായി രേഖയുണ്ടാക്കുകയാണ് അവര്‍ ചെയ്യുന്നത്.
അടുത്തിടെ ഒരു സ്വകാര്യകമ്പനിയില്‍ ജോലി തേറി ചെന്ന അബ്ദുള്‍ റഹ്മാന്‍ സലേഹ് എന്ന യുവാവിനോട് 'യഥാര്‍ഥ ജോലിയാണോ അതോ സൗദിവല്‍കരണ ജോലിയാണോ വേണ്ടത്്' എന്ന് മാനേജര്‍ ചോദിച്ചതായാണ് റിപ്പോര്‍ട്ടെന്ന് ഇതിനെ ഉദ്ധരിച്ച് സൗദി ഗസറ്റ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 3000 സൗദി റിയാല്‍ മാസശമ്പളമുള്ള ജോലി നല്‍കുന്നതായി കമ്പനി ഇയാളുമായി കരാറുണ്ടാക്കി. ജോലിക്കു വരേണ്ട, പകരം പ്രതിമാസം 1500 റിയാല്‍ വീട്ടിലെത്തിച്ചേക്കാമെന്നായിരുന്നു കമ്പനി തുടര്‍ന്ന് ഇയാളോട് പറഞ്ഞത്.
നിശ്ചിത എണ്ണം സൗദിക്കാര്‍ക്ക് ജോലി നല്‍കിയേ ഒക്കൂ എന്നു നിര്‍ബന്ധം പിടിച്ചാല്‍ സൗദിവല്‍കരണ നടപടികള്‍ പരാജയപ്പെടുകയേ ഉള്ളൂ എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. സൗദി അറേബ്യക്കാര്‍ക്ക് തൊഴില്‍ ചെയ്യാനുള്ള വൈദഗ്ധ്യം മെച്ചപ്പെടുത്താനാണ് തൊഴില്‍ മന്ത്രാലയം ശ്രദ്ധിക്കേണ്ടതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
'സ്വകാര്യ കമ്പനികള്‍ക്ക് ലാഭമാണ് വേണ്ടത്. അതിനു ചില ജോലികള്‍ക്ക് യോഗ്യതയുള്ളവരെ കിട്ടിയാലേ പറ്റൂ' ബിസിനസുകാരനായ ദാവൂദ് അല്‍-എസൈമി പറഞ്ഞു. സൗദിവല്‍കരണ നിയമംകൊണ്ടുമാത്രം ചെറുപ്പക്കാരായ സൗദിക്കാരുടെ തൊഴിലില്ലായ്മ മാറില്ലെന്നും ദാവൂദ് പറഞ്ഞു.
നജ്‌റാന്‍, തബൂക്ക് തുടങ്ങിയ സ്ഥലങ്ങളിലെ കമ്പനികള്‍ വികസിതമല്ലാത്തത്തിനാല്‍ റിയാദിലേതുപോലെ സൗദിവല്‍കരണ നിയമങ്ങള്‍ അതേ പടി പാലിക്കാന്‍ അവരോട് പറയാന്‍ പാടില്ലെന്ന് മാനവവിഭവശേഷി കണ്‍സള്‍ട്ടന്റായ ബന്ദര്‍ അല്‍ ധബാന്‍ പറഞ്ഞു.
സൗദിവല്‍കരണം സംബന്ധിച്ച് പലവിധ നിയമങ്ങളാണുള്ളതെന്നും ഇത് ബിസിനസിനെ സഹായിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് സൗദി സ്ത്രീകള്‍ വരെ നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. സൗദി പുരുഷന്മാര്‍ക്ക് ജോലി കിട്ടാതിരിക്കെ സ്ത്രീകള്‍ക്ക് എങ്ങനെ ഇത്രമാത്രം ജോലി കിട്ടുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്.
സൗദികള്‍ക്ക് ജോലി ചെയ്യാന്‍ താല്‍പര്യമേ ഇല്ലെന്നാണ് ഈ വാര്‍ത്തയ്ക്കുള്ള കമന്റായി പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. സൗദിയിലെ പത്രങ്ങളിലും തൊഴില്‍ വെബ്‌സൈറ്റുകളിലും ധാരാളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. പക്ഷേ, ചെറിയ ജോലി ചെയ്യാന്‍ സൗദികള്‍ക്ക് താല്‍പര്യമില്ല. ഉയര്‍ന്ന ജോലിക്ക് യോഗ്യതയുമില്ല. ജോലിക്കു വരുന്നവരാകട്ടെ വെറുതെയിരിക്കുകയാണെന്നും ശമ്പളത്തില്‍ മാത്രമാണ് അവരുടെ കണ്ണ് എന്നും സൗദി ഗസറ്റിലെ കമന്റില്‍ ഒരു വായനക്കാരന്‍ ചൂണ്ടിക്കാട്ടി.

No comments:

Post a Comment