Saturday, November 2, 2013

സെക്‌സിയാവുക എന്നത് ആത്മവിശ്വാസത്തിന്റെ പ്രകടനമാണ്

Swetha Menon

Swetha Menon ലളിതം, സുന്ദരം എന്നു പറയുമ്പോഴും ശക്തി എന്നു വിളിക്കാവുന്ന മുഖം, രൂപം, ശബ്ദം. മറയില്ലാത്ത മനസ് തെളിയുന്ന ചിരിയില്‍ ശ്വേത സംസാരിക്കുന്നു. ആലോചനകളുടെ ഇടവേളകളില്ലാതെ ഇരുത്തം വന്ന വാക്കുകള്‍. സമകാലിക കേരളത്തിന്റെ ഓരോ മിടിപ്പിനെയും അറിയുന്ന തിരൂര്‍ക്കാരി, ബോംബെ മലയാളി. മണ്ണു മറക്കാതെ, സ്വന്തം കുഞ്ഞ് അമ്മയേയും സ്വന്തം നാടിനെയും അറിയട്ടെ എന്ന് ശഠിക്കുന്നവള്‍. സ്വന്തം മാതാപിതാക്കളെ ജീവനോളം സ്‌നേഹിക്കുന്ന മകള്‍, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയോര്‍ത്തു നിറകണ്ണുകളോടെ സംസാരിക്കുന്ന മനുഷ്യ സ്‌നേഹി. പങ്കാളിയെ കൂട്ടുകാരനായ് കണ്ട് ആണ്‍പെണ്‍ ബന്ധത്തിലെ അടിമത്തമില്ലായ്മയെ ഉദ്‌ഘോഷിക്കുന്ന അഭിനവ പ്രവാചക. ശ്വേത ആരാണല്ലാത്തത്? മലയാള സിനിമയില്‍ കിരീടം ചൂടി രാജ്ഞിയായിരിക്കെയും നീയും ഞാനും വെവ്വേറെയല്ലെന്ന മഹത്ചിന്തയില്‍ ആത്മവിശ്വാസത്തിന്റെ അനിതരസാധാരണമായ തിളക്കത്തോടെ സംസാരിച്ച ശ്വേതാ മേനോന്റെ വാക്കുകളിലൂടെ. ? ആരാണ് ശ്വേതാ മേനോന്‍. നടി, മോഡല്‍ ഉത്തരം തരാന്‍ എളുപ്പമുള്ള ചോദ്യമല്ലിത്. പരസ്യചിത്രങ്ങള്‍ എനിക്ക് വളരെ ഇഷ്ടമാണ്. കാരണം രണ്ടു ദിവസത്തെ അധ്വാനം മതി. വലിയ ഉത്തരവാദിത്തങ്ങളൊന്നുമില്ല. നല്ല ഡ്രസും ആഭരണങ്ങളുമിട്ട് സുന്ദരിയായിരിക്കാം. ഹാര്‍ഡ് വര്‍ക്കേയില്ല, ഡേ, നൈറ്റ് ഷൂട്ട് ഇല്ല. നല്ല പ്രതിഫലവും കിട്ടും. സിനിമയില്‍ നിങ്ങള്‍ നിങ്ങളേയല്ല, മറ്റൊരു ക്യാരക്റ്റര്‍ ആണ്. രണ്ടും ഇഷ്ടമാണ്. പരസ്യവും സിനിമയും. എന്നാല്‍, ഒരു ക്രിയേറ്റീവ് സാറ്റിസ്ഫാക്ഷന്‍ സിനിമയില്‍ നിന്നാണ് കിട്ടുന്നത്. മറ്റൊരു ക്യാരക്റ്ററാണെന്ന് പറയുമ്പോഴും ഓരോന്നിലും ശ്വേതയുണ്ട്. ?ഏതാണ് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം നോക്കൂ. എല്ലാം എന്റെ ബേബീസ് ആണ്. കളിമണ്ണ് എന്റെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. പ്രസവം കഴിഞ്ഞ് നാലര മാസം കഴിഞ്ഞപ്പോഴാണ് അതിലെ നൃത്ത രംഗങ്ങള്‍ ഷൂട്ട് ചെയ്തത്. അത് ഫിസിക്കലി ചലഞ്ചിംഗ് ആയിരുന്നു; ഒരമ്മ ആരാണെന്ന് അറിയുന്ന സമയമായിരുന്നു അത്. കളിമണ്ണ് ഞാനാദ്യം ഡെഡിക്കേറ്റ് ചെയ്യുന്നത് എന്റെ അമ്മയ്ക്കാണ്. പിന്നെ അടുത്ത പെണ്‍കുട്ടിക്ക്-എന്റെ മോള്‍ക്ക്. എനിക്ക് കിട്ടിയ ഏറ്റവും വലിയ കോംപ്ലിമെന്റ് നാലഞ്ച് സ്ത്രീകളില്‍നിന്ന് വന്ന അഭിപ്രായങ്ങളാണ്. എന്റെ പാട്ട് കണ്ടപ്പോള്‍ ഗര്‍ഭിണിയായിരിക്കുന്ന അവസ്ഥ ആസ്വദിക്കാന്‍ കഴിയുമെന്നു തിരിച്ചറിഞ്ഞു എന്നാണ് അവര്‍ പറഞ്ഞത്. അഞ്ച് സ്ത്രീകള്‍, അവരുടെ അഭിപ്രായം-അതുമതി. രണ്ട് ദിവസം മുമ്പ് അന്‍പത്തഞ്ച് വയസുള്ള ഒരു സ്ത്രീ എന്റെ ഭര്‍ത്താവിനെ വിളിച്ച് ഈയൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ പിന്തുണ നല്‍കിയതിന് എന്റെ ഭര്‍ത്താവിനെ അഭിനന്ദിച്ചു. പുരുഷനും ഇതിന്റെ വേദന അറിയണമെന്ന് പറഞ്ഞു. പിന്നെയെന്താണ് എനിക്ക് വേണ്ടത്! ? ഇപ്പോള്‍ ഇങ്ങനെയുള്ള അനുഭവങ്ങള്‍ കുറച്ചുപേര്‍ക്കെങ്കിലുമുണ്ട്. ഭര്‍ത്താവ് പ്രസവ മുറിയില്‍ നില്‍ക്കുകയും തുടര്‍ന്ന് കൂടെയുണ്ടായിരിക്കുകയും ചെയ്യുന്ന അവസ്ഥ. മുമ്പ് അങ്ങനെയില്ലല്ലോ സീ, ഞാന്‍ ജനിച്ചത് ഛണ്ഡീഗഡിലാണ്. അച്ഛനാണ് അമ്മയ്ക്കായി പ്രസവാനന്തര ശുശ്രൂഷകളെല്ലാം ചെയ്തത്. ഇപ്പോള്‍ എന്റെ ഭര്‍ത്താവ് ജോലിവിട്ട് എന്റെ കൂടെയാണെന്നു പറയുമ്പോള്‍ എത്രപേരാണ് ഇത് വേറൊരു രീതിയില്‍ കാണുന്നത്. ഭര്‍ത്താവ് ജോലി ചെയ്യാതെ ഭാര്യയുടെ പണം കൊണ്ട് ജീവിക്കുന്നതിലെ അനിഷ്ടം. സ്ഥിരമായി ജോലി ഉപേക്ഷിച്ചിട്ടൊന്നുമല്ല ശ്രീ എന്റെ കൂടെ നില്‍ക്കുന്നത്. ?പ്രസവ ശുശ്രൂഷയ്‌ക്കൊക്കെ വളരെ പ്രാധാന്യം കൊടുക്കുന്നവരാണ് കേരളത്തിലെ സ്ത്രീകള്‍. ദുര്‍മ്മേദസാര്‍ജിച്ച് നന്നായി എന്ന് പറയുന്നവര്‍. ശ്വേതയെ കാണുമ്പോള്‍ അങ്ങനെയൊരു പ്രസവാനന്തര നന്നാവല്‍ തോന്നുന്നില്ല ഞാന്‍ പ്രസവിച്ചത് ബോംബെയിലാണ്. ആയുര്‍വേദ ചികിത്സയോ, പ്രസവ രക്ഷയോ ചെയ്തിട്ടില്ല. മൂന്നുമാസം കഴിഞ്ഞ് കോട്ടക്കലില്‍ പോയി സുഖചികിത്സ ചെയ്തു. നോക്കൂ, കേരളത്തിലാണ് ഇത്രമാത്രം ശ്രദ്ധ കൊടുത്തുള്ള ശുശ്രൂഷ. വിദേശത്തൊക്കെ നാലു ദിവസം കഴിഞ്ഞാല്‍ ജോലിക്ക് പോയിത്തുടങ്ങുന്ന സ്ത്രീകളുണ്ട്. ഇതെന്തൊരു സ്‌റ്റേറ്റ് ഓഫ് മൈന്‍ഡ്, മാനസികാവസ്ഥയാണ്. അമ്മയായി കഴിഞ്ഞാല്‍ സ്വഭാവത്തിലും വ്യത്യാസം വരും. ഇപ്പോള്‍ വ്യായാമം ചെയ്യാനൊന്നും എനിക്കൊരു മടിയുമില്ല; മോളെ നോക്കേണ്ടതാണെന്ന ബോധമുണ്ട്. ?ഈ പക്വത അമ്മയായ ശേഷമാണെന്ന് പറഞ്ഞാല്‍ തെറ്റാവുമോ ഞാന്‍ ആദ്യമേ ഇങ്ങനെയാണ്. തീര്‍ച്ചയായും അമ്മ എന്ന നിലയില്‍ കുറച്ചുകൂടി പക്വത ഓരോ സ്ത്രീക്കും വരും. മോള്‍ എന്റെ മുഖത്തടിച്ചാല്‍ ഞാന്‍ അവളെ ഒന്നും പറയില്ല. വേറെയാരെങ്കിലുമാണെങ്കില്‍ സഹിക്കില്ല എന്ന് ഒരു കുഞ്ഞ് ഉദാഹരണമായി പറയാം. ഞാനെപ്പോഴും ഓര്‍ക്കുമായിരുന്നു, എന്റമ്മ എന്താ ഇങ്ങനെ, എന്താ അങ്ങനെ എന്നൊക്കെ. ഇപ്പോള്‍ അതെല്ലാം എനിക്ക് മനസിലായി. ഞാന്‍ ഒരമ്മയായപ്പോള്‍. ? കുട്ടികള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ നിരന്തരം കേള്‍ക്കുന്നുണ്ടല്ലോ. തിരൂര്‍ക്കാരിയായ ശ്വേതയുടെ നാട്ടില്‍ നടന്ന മനഃസാക്ഷി മരവിപ്പിക്കുന്ന ഒരു സംഭവം.. അങ്ങനെ പലതും. എന്താണ് ചിലര്‍ ഇങ്ങനെ ഒരു അമ്മ എന്ന നിലയില്‍ എനിക്ക് നല്ല പേടിയുണ്ട്. മുറ്റത്തെ കിണറിനടുത്തേക്കു കുഞ്ഞ് എത്താതിരിക്കാന്‍ നോക്കാം. ഇതിനേക്കാള്‍ ഭയം ആളുകളെയാണ്. നമുക്ക് നിയമത്തെ പേടിയില്ല. നിയമം ശക്തമാണോ എന്നത് രണ്ടാമത്തെ കാര്യമാണ്. എന്ത് ചെയ്ത് അകത്തുപോയാലും ആറ് മാസമോ ഒരു വര്‍ഷമോ കഴിഞ്ഞ് പുറത്ത് വരുമെന്ന ബോധം ഓരോ ക്രിമിനലിന്റെയും ധൈര്യമാണ്. നാണം കെട്ടാലും വേണ്ടില്ല, അകത്തുതന്നെ കിടക്കേണ്ടി വരില്ലല്ലോ എന്നതാണു ധൈര്യം.

No comments:

Post a Comment