Monday, January 27, 2014

പോപ്പിന്റെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നിന്നും സമാധാനത്തിന്റെ അടയാളമായി പറത്തിയ വെള്ളരിപ്രാവുകളെ കാക്കയും ഗള്‍ പക്ഷിയും ആക്രമിച്ചു


സമാധാന സന്ദേശത്തിന്റെ ചിഹ്നമായി പോപ്പിന്റെ വത്തിക്കാനിലെ ഔദ്യോഗിക വസതിയായ അപ്പോസ്തലിക് പാലസില്‍ നിന്നും പറത്തിയ വെള്ളരിപ്രാവുകളെ മറ്റ് പക്ഷികള്‍ ആക്രമിച്ചു. രണ്ട് പ്രാവുകളെയാണ് അദ്ദേഹത്തിനൊപ്പം നിന്ന രണ്ട് കുട്ടികള്‍ മുകളിലേക്ക് പറത്തിവിട്ടത്. പതിനായിരക്കണക്കിന് പേരാണ് ഈ ദൃശ്യം കാണാനെത്തിയത്. ഞായറാഴ്ച നടന്ന ചടങ്ങില്‍ ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും ചേര്‍ന്നാണ് പ്രാവിനെ ആകാശത്തേക്ക് പറത്തിയത്. പോപ്പ് ഫ്രാന്‍സിസിന്റെ ഇരുവശങ്ങളിലും നിന്ന ഇവര്‍ വത്തിക്കാന്റെ വാര്‍ഷിക 'കാരവന്‍ ഓഫ് പീസ് ' ഇവന്റിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.


ഇവര്‍ പ്രാവിനെ പറത്തിവിട്ട ഉടന്‍ തന്നെ ഒരു സീഗള്ളും വലിയ കാക്കയും പറന്നുവന്ന് പ്രാവുകളെ ആക്രമിക്കുകയായിരുന്നു. ഒരു പ്രാവ് ഗള്ളില്‍ നിന്നും രക്ഷപെടാന്‍ ശ്രമം നടത്തി വിജയിച്ചു. ഇതിനിടയില്‍ ഇതിന്റെ തൂവലുകള്‍ക്ക് കേടുപാട് സംഭവിക്കുകയുണ്ടായി. ഇതേസമയത്ത് കാക്ക അടുത്ത പ്രാവിനെ ആക്രമിക്കുകയായിരുന്നു. പ്രാവുകള്‍ക്ക് എത്രമാത്രം അപകടം ഉണ്ടായി എന്നതിനെപ്പറ്റി മനസ്സിലാക്കാനായിട്ടില്ല.

കഴിഞ്ഞ വര്‍ഷം നടന്ന ചടങ്ങിലും ഇതേരീതിയില്‍ തന്നെ സംഭവിച്ചതായി പറയുന്നു. ജനുവരിയിലെ അവസാന ഞായറാഴ്ചയാണ് പതിവായി ചടങ്ങു നടത്താറുള്ളത്. കഴിഞ്ഞ വര്‍ഷം ഒരു ഗള്‍ ഒറ്റയ്‌ക്കെത്തിയാണ് പ്രാവുകളെ ആക്രമിച്ചത്. ഇത് പിന്നീട് പറന്ന് കൊട്ടാരത്തിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു.

No comments:

Post a Comment