Saturday, January 18, 2014

കുട്ടികളെ മാനഭംഗം ചെയ്തുവെന്ന കുറ്റത്തിന് 400 വൈദീകരുടെ തിരുവസ്ത്രം മാര്‍പാപ്പ ഊരിപ്പിച്ചു.


 

വത്തിക്കാന്‍ സിറ്റി: കുട്ടികളെ മാനഭംഗം ചെയ്തുവെന്ന കുറ്റത്തിന് 400 വൈദീകരുടെ തിരുവസ്ത്രം മാര്‍പാപ്പ ഊരിപ്പിച്ചു. കത്തോലിക്ക വൈദീകരുടെ ഉടുപ്പൂരിയ കണക്ക് ഇതാദ്യമായാണ് വത്തിക്കാന്‍ വെളിപ്പെടുത്തുന്നത്. കുട്ടികളെ മാനഭംഗം ചെയ്ത കുറ്റത്തിന് വെറും 2 വര്‍ഷം കൊണ്ടായിരുന്നു ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നാനൂറോളം വൈദീകരുടെ തിരുവസ്ത്രം തിരികെ വാങ്ങിയത്. 2011- 12 വര്‍ഷത്തിലേതാണ് ഈ കണക്ക്. നൂറ്റാണ്ടുകളായി വത്തിക്കാന്‍ ഇത്തരം കേസുകള്‍ പൊലീസിന് കൈമാറാതെ ആഭ്യന്തരമായി കൈകാര്യം ചെയ്യുകയായിരുന്നു. 2009 ല്‍ ലൈംഗീകാരോപണങ്ങളുടെ പേരില്‍ 171 പേരെ മാത്രമേ പുറത്താക്കിയിരുന്നുള്ളു. ഇത്തരം ആരോപണങ്ങള്‍ ഉയരാതിരിക്കാന്‍ ശ്രമിക്കുന്നതായി ലോകമെമ്പാടുമുള്ള ബിഷപ്പുമാര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ബെനഡിക്ട് മാര്‍പാപ്പയാണ് ഇക്കാര്യങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്തിയത്. സഭയുടെ നിയമപ്രകാരം ലൈംഗിക കുറ്റത്തിന് പിടിയിലാകുന്ന വൈദീകരുടെ തിരുവസ്ത്രം തിരികെ വാങ്ങുകയോ അല്ലെങ്കില്‍ പൌരോഹിത്യ ജോലികളില്‍ നിന്ന് വിലക്കുകയോ ആണ് പതിവ്.
                      ജനീവയിലെ യുഎന്‍ മനുഷ്യാവകാശ കമ്മറ്റി മുമ്പാകെ ഹാജരാക്കാന്‍ സഭ ശേഖരിച്ച കണക്കുകളെ അടിസ്ഥാനമാക്കിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഈയാഴ്ച ഇത് കമ്മറ്റിക്ക് സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ സഭയ്ക്ക് ലഭിച്ച ലൈംഗികാരോപണങ്ങളുടെ എണ്ണമേ പുറത്തുവിട്ടിട്ടുള്ളു. 

No comments:

Post a Comment